തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും, പിഎസ് സരിത്തും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസില്‍ അറസ്‌റ്റിന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ സ്വപ്‌നക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണ് ജസ്‌റ്റിസ് വിജു ഏബ്രഹാം മുൻകൂർ ജാമ്യഹരജി തള്ളിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് കെടി ജലീൽ എംഎൽഎയുടെ പരാതിയിൽ കേസെടുത്തത്.
പല ഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരണ്‍ എന്ന ഒരാള്‍ തന്നെ കണ്ട് ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കുന്നുണ്ട്. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്‌ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്‌ന അവകാശപ്പെട്ടിട്ടുണ്ട്.
Read also: ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ