കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതി പിടിയിൽ. എസ്‌ഡിപിഐ ജില്ലാ നേതാവായ സഫീറാണ് അറസ്‌റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം പത്തായി.
അതിനിടെ, അറസ്‌റ്റിലായ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ജിഷ്‌ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. അതിനിടെ, ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ എഫ്‌ഐആറിൽ മാറ്റം പോലീസ് മാറ്റം വരുത്തിയിരുന്നു. എഫ്‌ഐആറിൽ വധശ്രമം(307) കൂടി ചേർത്തു.
കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പോലീസ് എഫ്‌ഐആറിൽ ചേർത്തിരുന്നത്. ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ട വിചാരണ നടത്തിയത്. ഇതിന് മുമ്പായി തൊട്ടടുത്ത വയലിൽ കൊണ്ടുപോയി വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം അതി ക്രൂരമായാണ് മർദ്ദിച്ചത്. ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശേരി പോലീസ് കേസെടുത്തത്.
Most Read: കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു