മുഹമ്മദ് മുസ്‌തഫയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘കപ്പേള’യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി ഇപ്പോൾ പിന്‍വലിച്ചിരിക്കുന്നത്.
അസിസ്‌റ്റന്റ് ഡയറക്‌ടർ ആയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ടീമിലെ ഒരാളെന്ന നിലയിലും സുധാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന് വേണ്ടി ‘കപ്പേള’യുടെ സെറ്റില്‍ നിന്നും പോവുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍ സ്‌ഥാനത്ത് സുധാസിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഈ പേര് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
സുധാസ് ജില്ലാ കോടതിയെ സമീപിക്കുകയും ചിത്രത്തിന്റെ റീമേക്കിന് കോടതി താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ആയിരുന്നു. നേരത്തെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് സുധാസ് നിയമ നടപടികളുമായി എത്തിയത്.
അതേസമയം സംവിധായകനും തിരക്കഥാകൃത്തുമായ മുഹമ്മദ് മുസ്‌തഫയും നിര്‍മാതാവായ വിഷ്‌ണു വേണുവും സിനിമയുടെ കഥയ്‌ക്ക് വേണ്ട ഐഡിയ നല്‍കിയ വാഹിദും ചേര്‍ന്ന് കോടതിയില്‍ രേഖകള്‍ നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ വിലക്ക് പിന്‍വലിച്ചത്.
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അന്ന ബെന്നിന് മികച്ച നടിക്കുള്ള അവാർഡും മുഹമ്മദ് മുസ്‌തഫയ്‌ക്ക് മികച്ച നാവാഗത സംവിധായകനുള്ള അവാർഡും ‘കപ്പേള’ നേടിക്കൊടുത്തിരുന്നു.
ഏറെ പ്രേക്ഷക പ്രീതി ആർജിച്ച ചിത്രത്തിൽ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. തിയേറ്ററില്‍ റിലീസ് ചെയ്‌ത ചിത്രം ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ നെറ്റ്ഫ്ളിക്‌സിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Most Read: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി