തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ നടപടിയുമായി എക്‌സൈസ് കമ്മീഷണർ. ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വ്യാജക്കേസ് ചമയ്‌ക്കാൻ കൂട്ടുനിന്നതിനാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി.
നിരപരാധിയായ ഷീല 72 ദിവസമാണ് കേസിൽ ജയിലിൽ കിടന്നത്. ഷീലയുടെ ബാഗിൽ ലഹരി ഉണ്ടെന്ന് എക്‌സൈസിന് സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ സതീശൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷീലയുടെ ബന്ധുവായ ബെംഗളൂരു സ്വദേശിയായ യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവർ മുങ്ങിയതായും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണെന്നും സതീശൻ മൊഴി നൽകി.
അതേസമയം, വ്യാജ ലഹരി സ്‌റ്റാമ്പിന്റെ ഉറവിടം കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടരുകയാണ്. ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഷീലയുടെ കേസിൽ കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലം എക്‌സൈസ് ഒന്നര മാസത്തോളം മൂടിവെച്ചതായാണ് വിവരം.
പിടിച്ചെടുത്തത് എൽഎസ്‌ഡി സ്‌റ്റാമ്പ് അല്ലെന്ന് തെളിയിക്കുന്ന പരിശോധനാഫലം കാക്കനാട് റീജണൽ ലാബിലെ അസിസ്‌റ്റന്റ് എക്‌സാമിനർ ജ്യോതി പി മല്യ സമർപ്പിച്ചത് മെയ് 12ന് ആണ്. ഇല്ലാത്ത കേസാണെന്ന് വ്യക്‌തമായിട്ടും എക്‌സൈസ് അധികൃതർ ഷീലയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ തയ്യാറായില്ല. എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ നിന്ന് തൃശൂർ സെഷൻസ് കോടതി വഴി രാസപരിശോധനക്കായി സമർപ്പിച്ച എൽഎസ്‌ഡി സ്‌റ്റാമ്പുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്.
ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്‌റ്റ്. ഒന്നര മാസത്തിനകം പരിശോധനാഫലം തയ്യാറായി. മെയ് 12ന് ലാബിൽ നിന്ന് റിപ്പോർട് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസർക്കും സർക്കിൾ ഓഫീസർക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫീസുകളിലും ലഭിച്ചതുമാണ്. ഷീല സണ്ണി ഇതിനകം 72 ദിവസത്തെ ജയിൽവാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. തുടർന്ന്, അഭിഭാഷകൻ മുഖേന കോടതി വഴി ആവശ്യപ്പെട്ടാണ് ഷീല പരിശോധനാ ഫലത്തിന്റെ പകർപ്പ് സംഘടിപ്പിച്ചത്.
Most Read: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ അട്ടിമറി; എൻസിപി പിളർത്തി- ഉപമുഖ്യമന്ത്രിയായി അജിത് പവാർ