ന്യൂഡെൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിന്തുണച്ചു ആംആദ്‌മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിൽ എത്തണമെന്നും ആംആദ്‌മി ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ കടുത്ത എതിർപ്പുമായി മുസ്‌ലിം വ്യക്‌തി നിയമ ബോർഡ് രംഗത്തുവന്നു.
നിയമകമ്മിഷന് മുന്നിൽ വിയോജിപ്പ് അറിയിക്കാൻ ബോർഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത രൂക്ഷമാണ്. ഏക സിവിൽ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്‌തമായ സൂചന പ്രധാനമന്ത്രി നൽകിയതിന് പിന്നാലെയാണ് മുസ്‌ലിം വ്യക്‌തി നിയമ ബോർഡ് അടിയന്തിര യോഗം ചേർന്നത്.
നിലപാട് വ്യക്‌തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമർപ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷൻ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേൾക്കുന്നത്. അതേസമയം, ഏക സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾ ഏകാഭിപ്രായത്തിൽ എത്തിയിട്ടില്ല. സിപിഎം, ഡിഎംകെ, സമാജ്‍വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികൾ സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് ശക്‌തമായി വാദിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.
ഏകീകൃത സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. ഈ വിഷയങ്ങളിൽ മതാടിസ്‌ഥാനത്തിൽ പ്രത്യേക സംവിധാനം ഉണ്ടായിരിക്കില്ല.
Most Read: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം