കോട്ടയം : ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്‌തമാക്കി കളക്‌ടർ. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ 14ആം വാര്‍ഡിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. എന്നാല്‍ നിലവില്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നും കളക്‌ടർ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ഫാമിലെ 1,650 താറാവുകളാണ് പക്ഷിപ്പനിയെ തുടര്‍ന്ന് ചത്തത്. എന്നാല്‍ ഇവിടം ഒറ്റപ്പെട്ട സ്‌ഥലമായതിനാല്‍ തന്നെ രോഗം പടരാനുള്ള സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. അതേസമയം തന്നെ ആലപ്പുഴ ജില്ലയില്‍ കുട്ടനാടന്‍ മേഖലയിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്.
രോഗവ്യാപനം തടയുന്നതിനായി രോഗം സ്‌ഥിരീകരിച്ചതിന് ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം 48,000 പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തിലും ഇതേ രീതിയില്‍ പക്ഷികളെ വലിയ തോതില്‍ നശിപ്പിച്ചാണ് രോഗവ്യാപനം തടഞ്ഞത്.
Read also : നടിയെ ആക്രമിച്ച കേസ്; അഡ്വ വിഎന്‍ അനില്‍ കുമാർ പുതിയ പ്രോസിക്യൂട്ടർ