കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു. കേരളത്തിൽ കലാപം ഉണ്ടാക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.
ഗാന്ധി രക്‌തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമാണം നടന്നത്. ഗോഡ്‌സെ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം ഉണ്ടാക്കാൻ ആർഎസ്എസുകാർ ബോംബ് നിർമിക്കുകയാണ്. റിപ്പബ്ളിക് ദിന പരേഡിൽ പോത്തിന്റെ പ്ളോട്ട് അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും, ഭരണഘടനയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് ദില്ലിയിൽ നടക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.
അതേസമയം, കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. വീട്ടിൽ ബോംബ് നിർമാണത്തിനിടെ ഇന്നലെയായിരുന്നു സംഭവം. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നിട്ടുണ്ട്. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു. നിലവിൽ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പെരിങ്ങോം പോലീസ് ആണ് കേസ് അന്വേഷണം നടത്തുന്നത്.
Most Read: കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി