തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം ഏപ്രിൽ അവസാന വാരം നടത്താനാണ് ആലോചന. ഏപ്രിൽ അവസാനം തുടങ്ങി മെയ് മാസാവസാനം വരെ ഒളിമ്പിക്‌സ് നടത്തും.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രഥമ കേരള ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യ രക്ഷാധികാരി. ‘നീരജ്’ ആണ് കേരള ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്‌നം. ഒളിമ്പിക്‌സിൽ സ്വർണം നേടിയ ജാവ്‌ലിൻ താരം നീരജ് ചോപ്രയോടുള്ള ആദരസൂചകമായാണ് ഭാഗ്യചിഹ്‌നമായ മുയലിന് നീരജെന്ന് പേര് നൽകിയത്.
അത്‍ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ആർച്ചറി, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, സൈക്ളിങ്, ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്‌ക്വാൻഡോ, വോളിബോൾ, ഗുസ്‍തി, ബാഡ്‌മിന്റണ്‍, ഹാൻഡ് ബോൾ, ഖോ ഖോ, കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണ് കേരള ഒളിമ്പിക്‌സ് മൽസരം അരങ്ങേറുക.
24 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്‌സുകളിലും വിജയികളാകുന്നവരാണ് മാറ്റുരക്കുക. തിരുവനന്തപുരമാകും പ്രധാന മൽസരങ്ങൾക്കെല്ലാം വേദിയാകുക. ഹോക്കി ഉൾപ്പടെയുള്ള ചില മൽസരങ്ങൾക്ക് മറ്റു ജില്ലകളും വേദിയാകുമെന്ന് സംഘാടകർ പറയുന്നു.
Most Read: എസ്‌പിയിൽനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതി ബിജെപിയിലേക്ക്