ഡെൽഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശിവ്ചരണ്‍ പ്രജാപതി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
പ്രജാപതിയെ ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഈ അടുത്ത കാലത്തായി സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുമുള്‍പ്പടെ 21 നേതാക്കളാണ് ബിജെപിയിലെത്തുന്നത്. മൗലാന തൗഖിര്‍ റാസയുടെ മരുമകള്‍ നിദാ ഖാന്‍ പാര്‍ട്ടിയിലേക്ക് പ്രവേശിച്ചതും ബിജെപിക്ക് നേട്ടമായി. മുത്തലാഖിനെതിരെ നിയമനിര്‍മാണം നടത്തിയതോടെ മോദി സര്‍ക്കാരിന് മേല്‍ ജനങ്ങള്‍ക്കുള്ള ആത്‌മവിശ്വാസം വര്‍ധിച്ചെന്ന് പ്രസ്‌താവിച്ചാണ് നിദ ബിജെപിയിലേക്ക് ചേക്കേറിയത്.
അതേസമയം ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാനുള്ള പടയൊരുക്കത്തിന് കോപ്പുകൂട്ടുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഇതിനിടെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മൽസരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രഖ്യാപിച്ചിരുന്നു.
Most Read: പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം