നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി.
ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന്റെ മുൻവശത്തെ ജനൽ ചില്ലിനും കാറിനും ഗേറ്റിനും കേടുപാടുകൾ സംഭവിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ലീഗ് വിമത സ്‌ഥാനാർഥിയായ പികെ ഹമീദിന് വേണ്ടി പ്രവർത്തിച്ചയാളാണ് നിസാർ. ഇകെ വിജയൻ എംഎൽഎ, ബ്ളോക്ക് പഞ്ചായത്ത് അംഗം രജീന്ദ്രൻ കപ്പള്ളി തുടങ്ങിയവർ വീട് സന്ദർശിച്ചു.
നിസാറിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് അരമണിക്കൂർ ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് സ്‌ഥാനാർഥിക്ക് സ്വീകരണം നൽകുന്നതിന് വേണ്ടി തയാറാക്കിയ വേദിയിലും സ്‍ഫോടനം നടന്നത്. വാർഡ് മെമ്പറായ എംസി സുബൈറിനും നിയുക്‌ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദാലിക്കും വാർഡ് കമ്മിറ്റി നൽകുന്ന സ്വീകരണവും കുടുംബ സംഗമവും നടത്താനിരുന്ന വേദിയിൽ ഗുണ്ട് പടക്കം വെച്ചാണ് സ്‍ഫോടനം നടത്തിയത്.
നാദാപുരം ഡിവൈഎസ്‌പി കെകെ സജീവൻ, സികെഎൻ സുനിൽകുമാർ, എസ്‌ഐ പിഎം സുനിൽകുമാർ, ബോംബ് സ്‌ക്വാഡ് എന്നിവർ സ്‌ഥലം പരിശോധിച്ചു.
Read also: ജയ് ശ്രീറാം വിവാദത്തിൽ വെട്ടിലായി ബിജെപി; ഭിന്നത രൂക്ഷം