പാലക്കാട്: നഗരസഭയിലെ തുടർച്ചയായ വിവാദങ്ങളിൽ വെട്ടിലായി ബിജെപി. ജയ് ശ്രീറാം ബാനറിനും ബിജെപിയുടെ മുഖം മിനുക്കാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ വിവാദങ്ങളിലും ആരോപണങ്ങളിലും പാർട്ടി കൂടുതൽ മുങ്ങുകയാണ് ഉണ്ടായത്. ബാനറുയർത്തിയ സംഭവത്തിന് ശേഷം കേരളം ഒന്നടങ്കം ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ അധ്യക്ഷ തിരഞ്ഞെടുപ്പിലെ പിഴവുകളും പാർട്ടിക്ക് വിനയായി. പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടില്ലെങ്കിലും ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.
അൻപത്തി രണ്ടിൽ 28 പേരുമായി കേവല ഭൂരിപക്ഷം നേടി പാലക്കാട് നഗരസഭയിൽ ബിജെപിക്ക് അധികാര തുടർച്ച ലഭിച്ചിരുന്നു. നഗരസഭയിൽ ഭരണം ഉറപ്പിച്ചതോടെ ചില നേതാക്കളും പ്രവർത്തകരും പക്വതയില്ലാതെ പെരുമാറുന്നു എന്നാണ് പാർട്ടിയിലെ വിമർശനം. വോട്ടെണ്ണൽ ദിവസം നഗരസഭയുടെ മുകളിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയത് ആവേശത്തിന് ചെയ്‌തതാണെങ്കിലും അനാവശ്യമായ പ്രവർത്തി ആയിരുന്നുവെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് അമിതാവേശം കാണിച്ചെന്നാണ് ചില സംസ്‌ഥാന നേതാക്കൾ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ചയും സമാനമായ സംഭവം ഉണ്ടായിരുന്നു. കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ കഴിഞ്ഞ് ഇറങ്ങുമ്പോൾ സിപിഎം കൗൺസിലർമാരുടെ പ്രകടനത്തിന് പകരമായി വീണ്ടും ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവെച്ചു.
ഏറ്റവും ഒടുവിൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി അംഗം വി നടേശന്റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധവും പാർട്ടിക്ക് കൂടുതൽ നാണക്കേടുണ്ടാക്കി. സിപിഎം നേതാവിന് വോട്ട് മാറിക്കുത്തിയ നടേശന്റെ പ്രവർത്തി കൂടുതൽ തർക്കത്തിന് കാരണമായി. പിഴവ് മനസിലാക്കിയ നടേശൻ ബാലറ്റ് പേപ്പർ തിരിച്ചെടുത്തതും കൂടുതൽ കുഴപ്പത്തിൽ കൊണ്ടെത്തിച്ചു. ന്യായമല്ലാത്ത തർക്കങ്ങളാണ് ഇതിന്റെ പേരിൽ പിന്നീട് നടന്നത്.
Also Read: കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും