ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
ജയ്ശ്രീറാം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉടന്‍തന്നെ ദേവിലാൽ മീണയെ രാജസ്‌ഥാനിലെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമെയ്‌നി എന്ന പേരില്‍ അറിയപ്പെടുന്ന വിവാഹ ചടങ്ങാണ് നടന്നതെന്നതെന്നും ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നുമാണ് റിപ്പോർട്.
അതേസമയം ആക്രമണതിന് പിന്നിൽ വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും, വിഎച്ച്പി ബ്ളോക്ക് പ്രസിഡണ്ട് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ആരോപണമുണ്ട്. എന്നാല്‍, അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്‌ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
Read also: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു