ന്യൂഡെല്‍ഹി: ജി.എസ്.ടി നിയമം കേന്ദ്ര സര്‍ക്കാര്‍ തന്നെ ലംഘിച്ചതായി സി.എ.ജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്‌ടപരിഹാര തുകക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്ന നിയമലംഘനം.
കോവിഡ് മൂലമുള്ള നികുതി വരുമാന നഷ്‌ടം കാരണം സംസ്ഥാനങ്ങളുടെ വരുമാന നഷ്‌ടം നികത്താനുള്ള പണം നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ല എന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. സംസ്ഥാനങ്ങളുടെ വരുമാന നഷ്‌ടം നികത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് ജി.എസ്.ടി നിയമത്തില്‍ എവിടെയും പറയുന്നില്ല എന്നാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലും പാര്‍ലമെന്റിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കുള്ള ഈ നഷ്‌ടപരിഹാര തുകക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് സി.എ.ജി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വരുമാന നഷ്‌ടം നികത്താനായി വായ്‌പയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. സെസ് (സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍) കളക്ഷനും അത് ജി.എസ്.ടി നഷ്‌ടപരിഹാര തുക ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തതും സംബന്ധിച്ച വിവരങ്ങളുടെ ഓഡിറ്റ് പരിശോധനയിലാണ് നഷ്‌ട പരിഹാരത്തിനുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇത് 2017ലെ ‘ജി.എസ്.ടി കോംപന്‍സേഷന്‍ സെസ് ആക്‌ടി’ന് വിരുദ്ധമാണ്.
Read Also: കാര്‍ഷിക ബില്ല്; സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്