ന്യൂഡെല്‍ഹി : രാജ്യത്തെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭം ഇന്ന് നടക്കും. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് പ്രക്ഷോഭം ശക്തമാകുമെന്ന് സംഘടനകള്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്നും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണ്ണകളും നടക്കുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ബില്ലുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുന്നുണ്ട്. ഡെല്‍ഹിയിലെ ജന്തര്‍മന്ദിറിലും ഇന്ന് കര്‍ഷക സംഘടനകള്‍ പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 28 ആം തീയതി എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് നടത്താനും ഒക്‌ടോബർ 2 ന് കര്‍ഷക തൊഴിലാളി രക്ഷ ദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടക്കുന്ന സമരം കര്‍ണാടകയിലും ശക്തമാകുന്നുണ്ട്. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വിവിധ കാര്‍ഷിക സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ ദിവസങ്ങളായി തുടരുകയാണ്. സെപ്റ്റംബര്‍ 28 ന് കര്‍ണാടകത്തില്‍ ബന്ദ് നടത്തുമെന്നും കര്‍ണാടകയിലെ കാര്‍ഷിക സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തന്നെ സംസ്ഥാന ഭൂപരിഷ്‌കരണ നിയമത്തില്‍ വരുത്തിയ ഭേദഗതികളെയും കര്‍ഷക സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്.
Read also : ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍