തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യാതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ സംസ്‌ഥാന സർക്കാർ ഗവർണറോട് അനുമതി തേടിയിരുന്നു. എന്നാൽ, രണ്ട് തവണയും ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു. കാര്‍ഷിക നിയമ ഭേദഗതി പാസാക്കാന്‍ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി 8ന് ചേരുന്ന സമ്മേളനത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി.
Also Read: ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍
ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷവും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മന്ത്രിസഭാ യോഗത്തിൽ ഡിസംബർ 31ന് വീണ്ടും നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട് അനുമതിക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സമീപിക്കും. 31ന് സമ്മേളനം ചേരാൻ ശുപാർശ ചെയ്യുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.