ലക്‌നൗ : ബിജെപിക്ക് എതിരെ ഉത്തർപ്രദേശിൽ പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ ബിജെപിക്ക് എതിരെ പ്രചാരണത്തിനൊരുങ്ങുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽ നടത്തിയ മഹാപഞ്ചായത്തുകൾക്ക് സമാനമായ രീതിയിൽ ഗ്രാമങ്ങൾ തോറും പ്രചാരണം ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കിൽ ബിജെപി വലിയ നഷ്‌ടമായിരിക്കും നേരിടുകയെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്‌തമാക്കി. ഇതിനോടകം തന്നെ കേരളം ഉൾപ്പടെയുള്ള 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർഷക സംഘടനകൾ ബിജെപിക്ക് എതിരെ പ്രചാരണം നടത്തിയിരുന്നു. ഇവിടങ്ങളിലെ നാല് സംസ്‌ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി കർഷകസമരത്തിന്റെ കൂടി വിജയമാണെന്നാണ് സംയുക്‌ത കിസാൻ മോർച്ചയുടെ വിലയിരുത്തൽ.
അതിനാൽ ഈ വർഷം അവസാനത്തോടെ ഉത്തർപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കർഷക സംഘടനകളുടെ പ്രചാരണം നിർണായകമാകും. രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഈ കാരണത്താൽ തന്നെ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. അതിനാലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് എതിരെ പ്രചാരണം ശക്‌തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
Read also : കൊടകര കേസ്; ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും