തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു. നാളെ രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ളബിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. ബിജെപി സംസ്‌ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്‌ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. കേസിൽ കണ്ടെടുത്ത പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ഗണേഷിന്റെ മൊഴി. ധർമരാജനെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
Read also: പുകവലി ശീലം നിങ്ങൾക്കും ഒഴിവാക്കാം; ആരോഗ്യ മന്ത്രാലയം സഹായിക്കും; ‘ക്വിറ്റ് ലൈൻ’ സജ്‌ജം