തിരുവനന്തപുരം: ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പായി. ശ്രീകുമാർ മേനോൻ തിരക്കഥ എംടിക്ക് തിരിച്ചു നൽകും. അഡ്വാൻസ് തുകയായ 1.25 കോടി ശ്രീകുമാർ മേനോന് എംടി മടക്കി നൽകും. ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.
തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പിൽ എത്തിയിരിക്കുന്നത്. കേസ് ഒത്തു തീർപ്പായ വിവരം ഇരു കൂട്ടരും സുപ്രീം കോടതിയെ അറിയിക്കും.
2014ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാൻ എംടിയും ശ്രീകുമാർ മേനോനും കരാറിലൊപ്പിട്ടത്. എന്നാൽ കരാർ ലംഘനമുണ്ടായതിനെ തുടർന്ന് ഇരുവരും ചേർന്നുള്ള സിനിമ ഉപേക്ഷിക്കുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്നാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്.