കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ ഉദ്യാഗസ്ഥൻ ആരാണെന്ന് സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയോയെന്നും കോടതി ആരാഞ്ഞു. ഈ മാസം 19ന് മുൻപായി ഡിജിപി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എഡിജിപി എസ് ശ്രീജിത്തിന്റെ സ്‌ഥലംമാറ്റം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹരജി നൽകിയിരുന്നു.
ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്തുനിന്ന് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കാട്ടിയായിരുന്നു ഹരജി. സ്‌ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഹരജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്.
തന്റെ സ്‌ഥലംമാറ്റത്തെ ച്ചൊല്ലിയുളള വിവാദം അനാവശ്യമാണെന്ന് എഡിജിപി എസ് ശ്രീജിത്ത് നേരത്തേ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്‌തമായി മുന്നോട്ടുപോകും. അന്വേഷണ സംഘം മാറിയിട്ടില്ല, ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രതികളും ഇക്കാര്യം മനസിലാക്കണമെന്നും എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വ്യക്‌തമാക്കിയിരുന്നു.
Read Also: നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്