ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കുമെന്ന് റിപ്പോർട്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ പുതിയ ഹരജി ഉൾപ്പടെയുള്ളവ ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കർഷകർക്ക് അനുകൂലമായി നടപടികൾ എടുത്തില്ലെങ്കിൽ നിയമങ്ങൾ സ്‌റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ സത്യവാങ് മൂലം സമർപ്പിച്ച കേന്ദ്ര സർക്കാർ ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.
അതേസമയം, രാജ്യതലസ്‌ഥാനത്ത് വിവിധ കർഷക സംഘടനകൾ നടത്തുന്ന 47ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കർഷകർ. ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം ആവർത്തിച്ചെങ്കിലും അംഗീകരിക്കാൻ സംഘടനകൾ തയാറായിട്ടില്ല. എട്ടാം വട്ട ചർച്ചയും പരാജയമായിരുന്നു. ഇതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
Also Read: പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ