ന്യൂഡെൽഹി: രാജ്യത്ത് ആത്‌മനിർഭർ സ്വസ്‌ഥ് ഭാരത് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 64,000 കോടി രൂപ മുതൽ മുടക്കിലാണ് രാജ്യത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം അതീവശ്രദ്ധ ആവശ്യമുള്ള 11 സംസ്‌ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ളോക്കുകളിലും പൊതുജനങ്ങൾക്കുള്ള ആരോഗ്യ ലാബുകൾ നിർമിക്കും.
ആത്‌മനിർഭർ സ്വസ്‌ഥ് ഭാരത് പദ്ധതിയുടെ പ്രഖ്യാപനം നടന്നത് 2021-22 സാമ്പത്തിക ബജറ്റിലാണ്. ദേശീയ ആരോഗ്യ മിഷന് പുറമേ അടുത്ത 6 വർഷത്തേക്ക് ആരോഗ്യ മേഖലയ്‌ക്കായി 64,180 കോടി രൂപയാണ് പദ്ധതി പ്രകാരം നീക്കി വച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ അതീവശ്രദ്ധ ആവശ്യമുള്ള 10 സംസ്‌ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ള 17,788 ആരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം ലഭിക്കും.
രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലെയും നഗരപ്രദേശങ്ങളിൽ 11,024 ആരോഗ്യ കേന്ദ്രങ്ങൾ സ്‌ഥാപിക്കുക, രാജ്യത്തെ അതീവ ശ്രദ്ധ ആവശ്യമുള്ള 11 സംസ്‌ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ളിക് ഹെൽത്ത് ലാബുകൾ സ്‌ഥാപിക്കുക, 602 ജില്ലകളിലും 12 കേന്ദ്ര സ്‌ഥാപനങ്ങളിലുമായി ക്രിട്ടിക്കൽ കെയർ ആശുപത്രി ബ്ളോക്കുകൾ സ്‌ഥാപിക്കുക, ദേശീയ രോഗ നിവാരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
Read also: ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകാൻ വേണു രാജാമണി