തിരുവനന്തപുരം: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കാനിരിക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്‌ഥാനം. കേന്ദ്രത്തിനോട് സംസ്‌ഥാന സർക്കാർ രേഖാമൂലം എതിർപ്പ് അറിയിച്ചു. ഓഗസ്‌റ്റ് 10ന് സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി ബോർഡ് ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്രോസ് സബ്‌സിഡി എടുത്തുകളയുന്നതോടെ ഗാർഹിക ഉപഭോക്‌താക്കളുടെ നിരക്കിൽ വൻവർധനയാകും ഉണ്ടാകുക.
സ്വകാര്യ മേഖലക്ക് വൈദ്യുതി വിതരണമേഖലയിൽ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്‌ഥാനത്തിന്റെ നിലപാട്. ഒരുപ്രദേശത്ത് ഒന്നിൽ കൂടുതൽ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയിൽ വ്യക്‌തമാക്കുന്നുണ്ട്. മാത്രമല്ല വൈദ്യുതി വിതരണത്തിന് ഇനി മുതൽ ലൈസൻസ് വേണ്ട.
ഒന്നിൽ കൂടുതൽ സംസ്‌ഥാനങ്ങളിൽ വൈദ്യുതി വിതരണം നടത്താനായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ രജിസ്‌റ്റർ ചെയ്‌താൽ മതി. സംസ്‌ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോർഡ് ജീവനക്കാർക്ക് മാത്രമല്ല സംസ്‌ഥാനത്തിനാകെ ഇത് ഭീഷണിയായി മാറുമെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാൽ സംസ്‌ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി നടപ്പാക്കുന്നത്.
ഇതിൽ കേരളം രേഖാമൂലം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചു. ബോർഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്താം. ലാഭം ലഭിക്കുന്ന ഉപഭോക്‌താക്കളെയും, നഗരപ്രദേശങ്ങളെയും തിരഞ്ഞെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അധികാരം ലഭിക്കും. കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള സബ്‌സിഡി പൂർണമായും ഒഴിവാക്കുന്ന അവസ്‌ഥയും ഇതോടൊപ്പം ഉണ്ടാകുമെന്ന് സംസ്‌ഥാനം ആരോപിക്കുന്നു.
Read Aslo: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം