ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരള സർക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ജന്തർമന്ദറിലാണ് പ്രതിഷേധം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്‌ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം പ്രതിഷേധത്തിൽ അണിനിരക്കും. കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്‌ഥലത്ത് എത്തുക.
ഉച്ചക്ക് ഒരുമണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്‌മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡെൽഹിയിലുണ്ട്. വൈകിട്ട് നഗരത്തിലെ കോളേജിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിഷേധം നടക്കുമ്പോൾ കേരള ഹൗസിൽ ഗവർണർ ഉണ്ടാകും. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ജനാധിപത്യപരമായി ആർക്കും പ്രതിഷേധിക്കാമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരെയും തോൽപ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. ബിജെപി ഭരിക്കുന്ന 17 സംസ്‌ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കാറുകളോട് പീഡന നയമാണുള്ളത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, 15ആം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം