ന്യൂഡെൽഹി: എൻസിപി ശരത് പവാർ പക്ഷത്തിന് ഇനിമുതൽ പുതിയ പേര്. നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ മൂന്ന് പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പേര് തിരഞ്ഞെടുത്തത്. നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി ശരത് പവാർ, നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി ശരത് റാവു പവാർ എന്നിവയായിരുന്നു പവാർ നിർദ്ദേശിച്ച മറ്റു പേരുകൾ.
മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശരത് പവാർ പക്ഷത്തിന് പാർട്ടിക്ക് പുതിയ പേര് കണ്ടത്തേണ്ടി വന്നത്. നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
പാർട്ടിയുടെ പേരിന് പുറമെ, ചിഹ്‌നം തിരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‌നങ്ങളും അദ്ദേഹം കമ്മീഷന് കൈമാറിയിരുന്നു . ഉദയസൂര്യൻ, ആൽമരം, ചായക്കപ്പ് എന്നിവയാണ് പാർട്ടി സമർപ്പിച്ചിരിക്കുന്ന ചിഹ്‌നങ്ങൾ. എൻസിപിയുടെ യഥാർഥ ചിഹ്‌നമായ ക്‌ളോക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, പുതിയ പേര് സ്വീകരിക്കാൻ ശരത് പവാർ വിഭാഗത്തിന് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ പാർട്ടിയുടെ പുതിയ പേരും ചിഹ്‌നവും കമ്മീഷനെ അറിയിക്കാനായിരുന്നു നിർദ്ദേശം. മഹാരാഷ്‌ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന- ബിജെപി സർക്കാരിൽ ചേർന്നത്.
ഇതിന് പിന്നാലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കേയാണ് അജിത് പവാർ കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് ശരത് പവാറിനെ പാർട്ടി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാർട്ടിയാണ് യഥാർഥ എൻസിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്‌തിരുന്നു.
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം