തിരുവനന്തപുരം: ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് അറിയിച്ച് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
നവംബറില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനാലാണ് അന്ന് സമരത്തിൽ നിന്നും പിൻമാറിയത്.
എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകള്‍ അനിശ്‌ചിതകാല സമരത്തിന് കോപ്പുകൂട്ടുന്നത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് സമരം തീരുമാനിക്കും. കോവിഡ് സാഹചര്യത്തിൽ ടാക്‌സ് ഇളവ് നൽകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ വിദ്യാര്‍ഥികളുടെ നിരക്കും വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ വിദ്യാര്‍ഥി സംഘടനകൾ ഇതിനെ എതിർക്കുന്നു. മിനിമം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉടൻ സർക്കാർ തീരുമാനം ഉണ്ടാവാനാണ് സാധ്യത. നിലവിൽ 7500 സ്വകാര്യ ബസുകളാണ് സംസ്‌ഥാനത്ത് സര്‍വീസ് നടത്തുന്നത്.
Most Read: തേയിലത്തോട്ടം മേഖലയ്‌ക്ക് പ്രത്യേക പാക്കേജ് വേണം; ഡീൻ കുര്യാക്കോസ് എംപി