25ആമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്‌റ്റിക്ക് ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായ ‘ചതുര്‍മുഖം’. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്‌റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‌നാവിസിന്റെ ‘ച്യൂയിംഗം’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്റാസ്‌റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ഹൊറര്‍, മിസ്‌റ്ററി, ഫാന്റസി വിഭാഗങ്ങളിലെ സിനിമകള്‍ക്കായുള്ള ഫെസ്‌റ്റിവലാണിത്. ‘ദി വെയ്‌ലിങ്’ എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്‌റ്റിവലില്‍ ഇടംപിടിച്ചിരിക്കുന്നത്.
മഞ്‌ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘ചതുര്‍മുഖം’ രഞ്‌ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ ചേർന്നാണ് സംവിധാനം ചെയ്‌തത്. ഏപ്രില്‍ 8ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സെക്കന്റ് ഷോ നിര്‍ത്തലാക്കിയതോടെ ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
ജിസ് ടോംസ് മൂവീസ്, മഞ്‌ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ജിസ് ടോംസ്, ജസ്‌റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍- ബാക്ക്‌ഗ്രൗണ്ട് സ്‌കോര്‍ എന്നിവ കൈകാര്യം ചെയ്‌തിരിക്കുന്നത് ഡോണ്‍ വിന്‍സന്റാണ്.
അതേസമയം ബിഫാന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഉള്‍പ്പടെയുള്ള അന്താരാഷ്‍ട്ര ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ ‘ചതുര്‍മുഖം’ ഒടിടി പ്ളാറ്റ്‌ഫോമായ സീ5ല്‍ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
Most Read: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം