നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്. കഴിഞ്ഞ തവണ പരീക്ഷണാടിസ്‌ഥാനത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി ഇത്തവണ വിപ്ളവം തന്നെയാണ് സൃഷ്‌ടിച്ചത്.
‘മലപ്പുറത്തെ ഗുണ്ടൽപേട്ട്’ എന്ന അടിക്കുറുപ്പോടെ ജില്ലാ കളക്‌ടർ അടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ പ്രചാരണം നൽകിയതോടെ നിരവധി പേരാണ് പൂക്കൃഷി കാണാൻ ഇവിടേക്ക് എത്തുന്നത്. എട്ട് സ്‌ഥലങ്ങളിലായി മൂന്ന് ഏക്കറോളം സ്‌ഥലത്ത് ഇത്തവണ പൂക്കൃഷി വിപുലമാക്കിയതോടെ തെക്കൻ ജില്ലകളിലേക്ക് വരെ ഇവിടെ നിന്ന് പൂക്കൾ കയറ്റി അയച്ചു തുടങ്ങി.
ഇവിടെ നിന്ന് 40-50 കിലോഗ്രാം വരെ പൂക്കൾ ഒരോ ദിവസവും വിറ്റുപോകാറുണ്ടെന്ന് കർഷകരിലൊരാളായ ബാബുലാൽ പറഞ്ഞു. അത്തം മുതൽ പത്തുവരെ പൂക്കൾ വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ജില്ലകൾക്ക് പുറമെ, കരുനാഗപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പൂക്കൾ അയച്ചിട്ടുണ്ട്. തരിശു നിലങ്ങൾ ഉപയോഗപ്പെടുത്തിയാണ് പൂക്കൃഷി തുടങ്ങിയത്.
ക്ളസ്‌റ്റർ രൂപത്തിൽ യുവാക്കളുടെയും വനിതകളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെയാണ് പൂക്കൃഷി നടത്തിയത്. അടുത്തതവണ കൂടുതൽ സ്ഥലങ്ങളിലേക്ക് പൂക്കൃഷി വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. ഇടവിളയായും തെങ്ങിൻതോപ്പുകളും അടക്കം പൂക്കൃഷി ചെയ്‌തത് ഇത്തവണ വൻ വിജയമായതായി കൃഷി ഓഫിസർ സമീർ മുഹമ്മദ് പറഞ്ഞു. ഇത്തവണത്തെ ഓണച്ചന്തകളിലും, പൂക്കളത്തിലും നിറമരുതൂരുകാരുടെ പൂക്കളും നിറം പകരുമെന്ന സന്തോഷത്തിലാണ് കർഷകർ.
Read Also: അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം