കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന് മറ്റു ആടുകളിലേക്ക് പകരുമോ എന്ന ഭീതിയിലാണ് കർഷകർ. രോഗ നിർണയം നടത്തിയാൽ മാത്രമേ ആടുകൾക്ക് ഫലപ്രദമായ ചികിൽസകൾ നൽകാൻ സാധിക്കുകയുള്ളൂ. ഇതിനോടകം നിരവധി ആടുകളാണ് രോഗം ബാധിച്ച് ചത്തത്.
പൊയ്യാമല സ്വദേശി നെല്ലിക്കാക്കുടി വർഗീസിന്റെ ആടുകൾക്കാണ് രോഗബാധ ആദ്യമായി കണ്ടുതുടങ്ങിയത്. ‘കാലാ ബീറ്റാ’ ഇനത്തിൽപെട്ട ആടുകൾക്കാണ് രോഗലക്ഷങ്ങൾ ഉണ്ടായത്. അവശതയിലായ ആടിനെ ചികിൽസിക്കാൻ ഡോക്‌ടരുടെ സഹായം തേടിയെങ്കിലും രോഗം മനസിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പനിക്കും മറ്റുമുള്ള ആന്റിബയോട്ടിക്കുകളും ഗ്ളൂക്കോസും നൽകുകയായിരുന്നു. തുടർന്ന്, ആടിന്റെ രക്‌തം ശേഖരിച്ച് ജില്ലാ വെറ്ററിനറി ലാബിൽ എത്തിച്ചെങ്കിലും പരിശോധനാ സംവിധാനം തകരാറിലാണെന്ന അറിയിപ്പാണ് ലഭിച്ചത്.
വർഗീസിന്റെ ഇതേ ഇനത്തിൽപെട്ട ഒരാട് കഴിഞ്ഞ ശനിയാഴ്‌ച സമാന രോഗലക്ഷണങ്ങളോടെ ചത്തിരുന്നു. അന്ന് ആടിന്റെ പോസ്‌റ്റുമോർട്ടം നടത്തിയെങ്കിലും രോഗം നിർണയിക്കാൻ സാധിച്ചിരുന്നില്ല. ഈയിടെ ഇരട്ടത്തോട് സ്വദേശി ആയത്തുകുടി തമ്പിയുടെ രണ്ട് ആടുകളും, നരിക്കടവ് സ്വദേശി പുത്തൻപാറ ഫിലിപ്പിന്റെ ആടും സമാനരീതിയിൽ ചത്തിരുന്നു. വെങ്ങലോടിയിലും നിരവധി ആടുകൾ ചത്തതായി റിപ്പോർട്ടുണ്ട്. രോഗനിർണയം നടത്തി ആശങ്കയകറ്റണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Read Also: ആർആർടിമാരുടെ പ്രവർത്തനം ശക്‌തിപ്പെടുത്തും; മാർഗ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം