തെന്നിന്ത്യന്‍ ചലച്ചിത്ര നടൻ ചിമ്പു നല്‍കിയ മാനനഷ്‌ട കേസില്‍ നിര്‍മാതാക്കളുടെ സംഘനയ്‌ക്ക് പിഴ ചുമത്തി തമിഴ്‌നാട് ഹൈക്കോടതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനാണ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ മാസം 31നുള്ളില്‍ പിഴയടക്കണം.
മൂന്ന് വര്‍ഷമായിട്ടും കേസില്‍ സംഘടന സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. 2017ൽ പുറത്തിറങ്ങിയ ‘അന്‍പാനവന്‍ അടങ്കാടതവന്‍ അസറാതവന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളാണ് കേസിന് കാരണം. സിനിമ പരാജയപ്പെട്ടതിന് കാരണം നായകന്‍ ചിമ്പുവാണെന്ന് നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ ആരോപിച്ചിരുന്നു. ചിത്രീകരണത്തിന് ചിമ്പു സഹകരിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ചിമ്പു കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് താരം കോടതിയില്‍ മാനനഷ്‌ട കേസ് നല്‍കിയത്.
മൈക്കിള്‍ രായപ്പന് പുറമെ നിര്‍മാതാക്കളുടെ സംഘടന, മുന്‍ പ്രസിഡണ്ടും നടനുമായ വിശാല്‍ എന്നിവരെയും ഹരജിയില്‍ പ്രതിചേര്‍ത്തിരുന്നു.
ചിമ്പു ട്രിപ്പിള്‍ റോളില്‍ എത്തിയ ആദ്യ സിനിയായിരുന്നു ‘അന്‍പാനവന്‍ അടങ്കാടതവന്‍ അസറാതവന്‍’. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ശ്രിയ ശരണും തമന്നയുമാണ് നായികമാരായി എത്തിയത്. അതേസമയം സിനിമയുടെ റിലീസിന് പിന്നാലെ കഥ, കോമഡി, അവതരണം, ഡയലോഗ് തുടങ്ങിയവക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
Most Read: മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം