ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസം നടത്തി ചൈനയുടെ യുദ്ധവിമാനങ്ങൾ. ഇവരുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ വ്യക്‌തമാക്കി. ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമമേഖലയിൽ ആയിരുന്നു സംഭവം.
ജെ-11, ജെ-16 എന്നിവയടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്താൻ, ഗാർ ഗുൺസ, കഷ്‌ഗർ എന്നീ വ്യോമതാവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അഭ്യാസത്തിൽ പങ്കെടുത്തു. എല്ലാത്തരം വിമാനങ്ങൾക്കും പറന്നുപൊങ്ങാൻ സാധിക്കുന്ന തരത്തിൽ ഈ വിമാനത്താവളങ്ങൾ അടുത്തിടെയാണ് നവീകരിച്ചത്.
ചൈനയുടെ വ്യോമപരിധിക്കുള്ളിൽ വെച്ചായിരുന്നു അഭ്യാസ പ്രകടനമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കി. നേരത്തെ അതിർത്തിയിലുണ്ടായ സൈനിക വിന്യാസത്തിന് ശേഷം ഇന്ത്യൻ വ്യോമസേന മേഖലയിൽ സ്‌ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാൽ വിമാനങ്ങൾ ലഡാക്ക് വ്യോമ മേഖലയിൽ പറത്താറുണ്ട്. ചൈനയുടെ ഷിൻജിയാങ്ങിലെയും ടിബറ്റൻ മേഖലകളിലെയും വ്യോമതാവളങ്ങളായ ഹോത്തൻ, ഗുൺസ, കഷ്‌ഗർ, ഹോപ്പിങ്, ലിൻസി, പാൻഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്‌മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
Also Read: ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം