ലക്‌നൗ: ഗംഗയിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി കേന്ദ്ര സർക്കാർ പഠനം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഗംഗാ നദിയിലേക്ക് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വലിച്ചെറിയപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ പഠനവുമായി കേന്ദ്രം രംഗത്ത് വന്നത്.
ലഖ്‌നൗവിലെ ഐഐടിആർ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ച് ) എന്ന സ്‌ഥാപനമാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ സിഎസ്‌ഐആറിന്(കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് ഐഐടിആർ.
വിവിധ ഘട്ടങ്ങളായാണ് പഠനം നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി കനൗജിലെയും പാറ്റ്നയിലെയും പതിമൂന്നോളം ഇടങ്ങളിൽ നിന്ന് ഗംഗാജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതായി ഐഐടിആർ ഡയറക്‌ടർ സരോജ് ബാടിക് വ്യക്‌തമാക്കി.
വൈറോളജിക്കൽ സ്‌റ്റഡിയുടെ ഭാഗമായി വെള്ളത്തിൽ നിലവിലുള്ള വൈറസുകളുടെ ആർഎൻഎ വേർതിരിച്ചെടുക്കുകയും ഇത് ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നദിയുടെ ജൈവ സവിശേഷതകൾ പരിശോധിക്കുന്നതും പഠനത്തിൽ ഉൾപ്പെടും. രണ്ടാം ഘട്ടത്തിനായി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്‌ച ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നാഷണൽ മിഷൻ ഫോർ ക്ളീൻ ഗംഗയാണ് (എൻഎംസിജി) ഇത്തരമൊരു പഠനം നടത്താനുള്ള സാധ്യത മുന്നോട്ട് വച്ചത്. ഏപ്രിൽ-മെയ് മാസങ്ങളിൽ ഗംഗാ നദിയിൽ വലിയ തോതിൽ മൃതദേഹങ്ങൾ തള്ളപ്പെട്ടതോടെയാണ് എൻഎംസിജി പഠനത്തിന് ശുപാർശ ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ.
Read Also: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി