ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാർ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി സംസ്‌ഥാന സർക്കാരുകളോട് നിർദേശിച്ചു.
അനാഥരായ കുട്ടികൾക്ക് സർക്കാർ-സ്വകാര്യ സ്‌കൂളുകളിൽ പഠനം തുടരാൻ നടപടികൾ സംസ്‌ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആറുമാസം തുടർന്നും അവിടെ പഠിക്കാൻ അവസരം ഒരുക്കണം. ഇതിന് ഇടയിൽ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. രക്ഷിതാക്കളിൽ ഒരാൾ മരിച്ച കുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ സംസ്‌ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു.
അനാഥരായ കുട്ടികളെ സഹായിക്കാനെന്ന പേരിൽ പല സന്നദ്ധ സംഘടനകളും പണം പിരിക്കുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കുട്ടികളെ നിയമ വിരുദ്ധമായി ദത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി കമ്മീഷൻ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് തട്ടിപ്പുകളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്‌ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്.
അനാഥരാകുന്ന കുട്ടികളെ കണ്ടെത്തി സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടത്തണമെന്ന് ജസ്‌റ്റിസുമാരായ എൽ നാഗേശ്വർ റാവു, അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികൾക്ക് വേഗത്തിൽ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 24 കോടിയിലധികം വാക്‌സിൻ ഡോസുകൾ; കേന്ദ്രം