ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി.
ബീജിങ്ങിലെ സെൻട്രൽ പാർട്ടി സ്കൂളിൽ പ്രൊഫസറായിരുന്ന കായ് ഷിയയാണ് നടപടി നേരിട്ടത്. ഇവരുടെ ആനുകൂല്യങ്ങൾ ഉൾപ്പെടെ റദ്ദാക്കാനാണ് തീരുമാനം. പാർട്ടിക്കും രാജ്യത്തിന്റെ വിശ്വാസ്യതയ്ക്കും കളങ്കമേൽപ്പിച്ച കായ് ഷിയയുടെ പാർട്ടി അംഗത്വം ഉൾപ്പെടെ ഒഴിവാക്കാനാണ് തീരുമാനം. കുറഞ്ഞ കാലയളവിനുള്ളിൽ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ജിൻപിങിനെയും വിമർശിക്കുന്ന മൂന്നാമത്തെ പ്രമുഖ വ്യക്തിയാണിവർ.
ചൈനീസ് പ്രസിഡന്റ് ഷി ഒരു മാഫിയാ തലവനാണെന്നും രാഷ്ട്രീയ ജീവച്ഛവമാണെന്നും കായ് ഷിയ പറയുന്ന ശബ്ദരേഖ ഈയിടെ പുറത്ത് വന്നിരുന്നു.
ജൂണിൽ അന്താരാഷ്ട്ര മാദ്ധ്യമമായ ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച കായ് ഷിയയുടെ അഭിമുഖവും വൻ വിവാദമായിരുന്നു. ലഡാക്കിൽ ഇന്ത്യയുമായുണ്ടായ സംഘർഷം ഉൾപ്പെടെ അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗാൽവനിൽ ഇരുരാജ്യത്തിന്റെ സൈന്യങ്ങളും തമ്മിലുള്ള സംഘർഷം പ്രസിഡന്റിന്റെ സൃഷ്ടിയാണെന്ന് ഇവർ ആരോപിച്ചു. രാജ്യത്ത് അമേരിക്കൻ വിരുദ്ധ വികാരം പടർത്താൻ ഷി ശ്രമിക്കുകയാണെന്നും ലോകരാജ്യങ്ങളെ മുഴുവൻ ശത്രുക്കളാക്കുകയും തന്റെ വ്യക്തി താൽപര്യങ്ങളെ രാജ്യത്തിന്റെ മേൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുക ആണെന്നും ഇവർ വിമർശനമുന്നയിക്കുകയും ചെയ്തു.
68 കാരിയായ ഷിയ കുറച്ച് കാലമായി യുഎസിലാണ് താമസം.
പ്രസിഡന്റിനെ വിമർശിച്ചതിന്റെ പേരിൽ ശിക്ഷനടപടി നേരിടുന്ന മൂന്നാമത്തെ പ്രമുഖയാണിവർ. കഴിഞ്ഞ മാസം ബീജിങ്ങിലെ നിയമ സർവ്വകലാശാലയിലെ പ്രൊഫസറേയും പുറത്താക്കിയിരുന്നു. അതിന് മുൻപ് വിമർശനമുന്നയിച്ച വ്യവസായിയെയും ഭരണകൂടം ശിക്ഷിച്ചിരുന്നു.