ബെയ്‌ജിങ്: ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം. ശക്‌തമായ ഭൂകമ്പത്തിൽ 110 പേരോളം മരിച്ചതായാണ് റിപ്പോർട്. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ഗൻസു, ക്വിങ്‌ഹായ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രവിശ്യാ കേന്ദ്രമായ ഗാൻസുവിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉൽഭവിച്ചത്. ഒന്നിന് പിറകെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്.
അതേസമയം, സിൻഹുവയിൽ ഉണ്ടായ ഭൂകമ്പം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളുകൾ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകർന്നു വീണു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നിർദ്ദേശം നൽകി.
പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. ചൈനയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്‌റ്റിൽ കിഴക്കൻ ജില്ലയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർ മരിച്ചിരുന്നു. 2022 സെപ്‌തംബറിൽ സിചുവാൻ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 100 പേരാണ് മരിച്ചത്.
Most Read| കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം