തിരുവനന്തപുരം: യു.പി.എസ്.സിയുടെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ഞായറാഴ്‌ച (ഒക്ടോബർ നാല്) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ നിന്നു മുപ്പതിനായിരത്തോളം അപേക്ഷകരാണുളളത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് രാജ്യത്ത് പരീക്ഷകള്‍ നടക്കുന്നത്.
20 പരീക്ഷാർത്ഥികൾ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. കോവിഡ് സാഹചര്യവും ചില സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റി വെക്കണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ വർഷത്തെ മറ്റ് പരീക്ഷകളുടെ സമയക്രമം തടസപ്പെടുന്നതിനാൽ പരീക്ഷ മാറ്റി വെക്കാനാകില്ലെന്ന് യു.പി.എസ്.സി കൗൺസിൽ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എല്ലാ കോവിഡ് മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ നടത്താൻ യു.പി.എസ്.സിക്ക് കോടതി നിർദ്ദേശം നൽകി.
കേരളത്തിലും കോവിഡ് പശ്ചാത്തലത്തിൽ വിശദ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനുളള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിലെത്താം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുളളവ സർവീസ് നടത്തും.
Read Also: കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു
പരീക്ഷക്ക് ഒരു മണിക്കൂർ മുൻപു ഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹിക അകലം പാലിച്ചേ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ. ആർക്കെങ്കിലും പനിയോ, ചുമയോ, തുമ്മലോ രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്കു പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. എല്ലാവരും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. സാനിറ്റൈസർ കയ്യിൽ കരുതണം എന്നിവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നു.