മധ്യപ്രദേശ്: ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടര്‍ന്ന് നീമുച്ച് ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഒരു വിഭാഗം ആളുകൾ ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കാന്‍ ശ്രമിച്ചെന്ന് നീമുച്ച് എസ്‌പി സുരാജ് കുമാര്‍ പറഞ്ഞു. തുടർന്നാണ് സംഘർഷം ഉണ്ടായത്. പോലീസെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സ്‌ഥിതി ശാന്തമായി. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ മീണ നീമുച്ചില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ നടത്താന്‍ പാടുള്ളതല്ല. അനുമതിയില്ലാതെ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട് ചെയ്യുന്നു. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും മൂന്ന് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിഷയത്തിൽ പരാതി ലഭിക്കുകയോ കേസ് എടുക്കുകയോ ചെയ്‌തിട്ടില്ലെന്നും നീമുച്ച് എസ്‌പി സുരാജ് കുമാര്‍ പറഞ്ഞു.
Read also: നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി