ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‍ഫോടനത്തിൽ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയർന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. നിലവിൽ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 65ഓളം പേർക്കാണ് ഇതുവരെ ദുരന്തത്തിൽ പരിക്കേറ്റിട്ടുള്ളത്.
അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം കുടുങ്ങിയവരിൽ ഭൂരിഭാഗം പേരെയും പഞ്ചതർണി ബേസ് ക്യാംപിലേക്കാണ് മാറ്റിയിട്ടുള്ളത്. പ്രദേശത്ത് കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. കനത്ത വെള്ളപ്പൊക്കവും തുടർച്ചയായ മഴയും അവഗണിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അമർനാഥിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. അവിചാരിതമായി ഉണ്ടായ കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ 25 കൂടാരങ്ങളും 3 സമൂഹ അടുക്കളകളും ഒലിച്ചുപോയതായി ഐടിബിപി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ 2 വർഷമായി നിർത്തിവച്ചിരുന്ന തീർഥാടനം കഴിഞ്ഞ മാസം 30നാണ് പുനഃരാരംഭിച്ചത്. നിലവിൽ മേഘവിസ്‍ഫോടനത്തെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ അമർനാഥിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
Read also: സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ്; വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു