ന്യൂഡെൽഹി: പ്രളയവും മോശം കാലാവസ്‌ഥയും കണക്കിലെടുത്ത് അമർനാഥ് യാത്ര റദ്ദാക്കി. ജമ്മുവിൽ നിന്ന് പുതിയ തീർഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 16 പേർ മരിച്ചതിന് പിന്നാലെയാണ് അമർനാഥ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.
പ്രളയ മാലിന്യം പൂർണമായി നീക്കിയാൽ തീർഥാടനം പുനരാരംഭിക്കുമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ജൂൺ 29ന് ആരംഭിച്ച തീർഥാടന യാത്രയിൽ ഇതുവരെ 69,535 പേർ പങ്കെടുത്തിട്ടുണ്ട്. ഓഗസ്‌റ്റ് 11ന് ആണ് തീർഥാടനം അവസാനിക്കേണ്ടിയിരുന്നത്. അതിനിടെ, പ്രളയം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
നാൽപ്പതോളം തീർഥാടകർക്കായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. പകൽ ചൂട് കൂടുമ്പോൾ പ്രളയ അവശിഷ്‌ടങ്ങൾ അടിഞ്ഞ ചെളിയും മണ്ണിന് ഉറപ്പ് കൂടുന്നതുമാണ് തിരച്ചിലിന് പ്രതിസന്ധിയാകുന്നത്. അതിനാൽ വാൾ റഡാർ, ഡ്രോണുകൾ, ഹെലികോപ്റ്റർ, എന്നിവക്കൊപ്പം ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടക്കുന്നത്.
ഇന്നലെ രാത്രിയും പകലുമായി നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. ഇതിനിടെ ജമ്മുകശ്‌മീർ ലെഫ്.ഗവർണർ മനോജ് സിൻഹ ഇന്ന് ഫാൽഗാമിലെ ബേസ് ക്യാംപിലെത്തി തീർഥാടകരെ സന്ദർശിച്ചു. ജമ്മുകശ്‌മീരിന് പുറമെ ഉത്തരാഖണ്ഡിലും രാജസ്‌ഥാനിലും ഹരിയാനയിലുമെല്ലാം പല മേഖലകളിലായി കനത്ത മഴ തുടരുകയാണ്.
Most Read: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്