കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വടകര എംഎല്‍എ കെകെ രമ. സൈബര്‍ സിപിഎം പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടുമായി തനിക്കോ, തന്റെ ഓഫിസിനോ യാതൊരു ബന്ധവുമില്ല. സോഷ്യല്‍മീഡിയ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വ്യക്‌തിഹത്യക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെകെ രമ പറഞ്ഞു.
“ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം കൊലയാളികള്‍ക്കും, കൊല്ലിച്ചവര്‍ക്കുമെതിരെ നിര്‍ഭയം നിലയുറപ്പിച്ചതു മുതല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വ്യക്‌തിഹത്യയുടേയും വ്യാജ ആരോപണങ്ങളുടേയും പട്ടികയില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചാരണം. ഇക്കാര്യത്തില്‍ എനിക്ക് അൽഭുതമൊന്നുമില്ല.
ഇപ്പോള്‍ ആരോപിക്കുന്നതു പോലെ, പിണറായി വിജയനെതിരെ എന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് മാന്യമല്ലാത്ത ഭാഷയില്‍ ഞാന്‍ എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന ആശങ്ക കൊണ്ടല്ല ഇത്തരമൊരു വിശദീകരണം. മറിച്ച് ക്രൂരമായ വേട്ടയുടെ സത്യാവസ്‌ഥ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമാണ്,”- രമ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രമയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നെന്ന പേരിലുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ”അത് നിനക്ക് പാണനായി വിജയന്റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ട് തോന്നുന്നതാ,”- എന്നായിരുന്നു കമന്റ്.
Most Read: പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു