പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു.
രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. കൊട്ടേക്കാട് സ്വദേശികളും സഹോദരങ്ങളുമായ ഇരുവർക്കുമായി പത്തേക്കർ നെൽകൃഷിയാണുള്ളത്.
നേരത്തെ കാട്ടാനശല്യം ഇല്ലാത്ത പ്രദേശമായിരുന്നെങ്കിലും രണ്ടാഴ്‌ചയായി തുടർച്ചയായി എല്ലാ ദിവസങ്ങളിലും രാത്രിയിൽ കാട്ടാനായെത്താറുണ്ടെന്ന് ഇവർ പറയുന്നു.
രാത്രി ഉറക്കമിഴിച്ചിരുന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ ഓടിക്കുന്നത്. കൃഷിസ്‌ഥലത്ത് വൈദ്യുതവേലി ഉണ്ടെങ്കിലും മരം വീഴ്‌ത്തിയിട്ട് വൈദ്യുതവേലി തകർത്താണ് കാട്ടാന കൃഷിസ്‌ഥലത്തേക്ക് എത്തുന്നതെന്നും ഇവർ പറയുന്നു. സംഭവത്തിൽ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Most Read: കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു