അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
സ്‌ഫോടനത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട് തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്‌തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി പ്രതികരിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായും തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് പ്രദേശം വളഞ്ഞു. കെട്ടിടം പൂർണമായി പോലീസ് ഒഴിപ്പിച്ചു. സംഭവസ്‌ഥലത്ത് എൻഐഎ, ഫോറൻസിക് പരിശോധന തുടരുകയാണ്.
Also Read: 14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ