റാഞ്ചി: പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ജാർഖണ്ഡിലെ ദേവ്‌ഗർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പതിനാലുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. കുട്ടിയുടെ കൈകാലുകൾ വെട്ടിമാറ്റിയ ശേഷം മൂന്ന് ചാക്കുകളിലായാണ് കാട്ടിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ സുഹൃത്തായ അവിനാശി എന്ന 19കാരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്‌ചയാണ് പതിനാലുകാരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ ജസിദിഹ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മറ്റൊരു സുഹൃത്തിനെ പോലീസ് ആദ്യം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഈ കുട്ടിയെ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചൊവ്വാഴ്‌ച രാത്രി 8.30ഓടെയാണ് കൊല്ലപ്പെട്ട 14കാരനെ വീടിന് പുറത്ത് കണ്ടതെന്ന് സുഹൃത്ത് മൊഴി നൽകി. തുടർന്ന് രണ്ടുപേരും കൂടി കുംറാബാദ് സ്‌റ്റേഷൻ റോഡിലേക്ക് പോവുകയും അവിടെ വെച്ച് പ്രതി അവിനാശ് ഒപ്പം കൂടുകയും ചെയ്‌തു. പിന്നീട് ഇവർ തൊട്ടടുത്തുള്ള വനപ്രദേശത്തേക്ക് പോയി. വഴിയിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അവിനാശ് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുട്ടിയെ കുത്തുകയായിരുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കഴുത്തറുത്താണ് കുട്ടിയെ കൊന്നത്. ശേഷം കൈകാലുകൾ വെട്ടിമാറ്റി മൃതദേഹം പല കഷ്‌ണങ്ങളാക്കി വീണ്ടും വെട്ടിനുറുക്കി ഇതെല്ലാം മൂന്ന് ചാക്കുകളിലാക്കി വനത്തിൽ തള്ളിയെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തിന്റെ മൊഴിക്ക് പിന്നാലെ പോലീസ് അവിനാശിനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പിന്നാലെ വനത്തിൽ നിന്ന് മൃതദേഹം പോലീസ് കണ്ടെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൊല്ലപ്പെട്ട കുട്ടിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Also Read: അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം