പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി.
പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി എക്‌സ്‌പ്രസ് റിസർവേഷൻ ടിക്കറ്റ് 65 രൂപയാണ്. എന്നാൽ അതിനൊപ്പം തന്നെ അതേ ട്രെയിനിന് തിരിച്ച് പയ്യന്നൂരിലേക്ക് റിസർവേഷൻ ചോദിച്ചാൽ 165 രൂപയിലധികം നൽകണം. ആ ടിക്കറ്റ് ചാർജ് പയ്യന്നൂരിലേക്കല്ല, ഫറോക്കിലേക്കാണ്. അത്രയും തുക നൽകി പയ്യന്നൂരിൽ ഇറങ്ങാം.
ട്രെയിൻ പുറപ്പെടുന്ന സ്‌ഥലത്ത് നിന്ന് നിശ്‌ചിത കിലോമീറ്റർ ദൂരപരിധിയിൽ മാത്രമേ മുൻകൂർ റിസർവേഷൻ ഉള്ളൂ എന്നാണ് യാത്രക്കാരോട് റെയിൽവേ പറയുന്നത്. മുൻകൂട്ടി റിസർവ് ചെയ്യാതെ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് മംഗളൂരു സ്‌റ്റേഷനിൽ നിന്ന് 65 രൂപയ്‌ക്ക് പയ്യന്നൂരിലേക്കു ടിക്കറ്റ് എടുക്കാം. ഇത് തിരിച്ചറിയാത്ത പലരും റെയിൽവേയുടെ കൊള്ളയ്‌ക്ക് ഇരയാവുകയാണ്. ഇത്തരം രീതി പല ട്രെയിനുകൾക്കും ഉണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
അതേസമയം, മുൻകൂട്ടി റിസർവേഷൻ മാത്രമേ ഇത്തരം പ്രശ്‌നമുള്ളൂ എന്നും ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് സ്‌റ്റേഷനിൽ ചെന്നാൽ സാധാരണ പോലെ ടിക്കറ്റ് ലഭിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
Also Read: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും