കോഴിക്കോട്: ജില്ലയിലെ വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വേങ്ങേരി സ്വദേശിയായ സാഗറിനാണ് രോഗപകർച്ച ഉണ്ടെന്ന പേരിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത്. ഇയാൾ ആദ്യം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ പോസിറ്റിവ് ആയെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പടെയുള്ള മൂന്ന് പരിശോധനകളും ഇയാൾക്ക് നെഗറ്റീവ് ആയിരുന്നു ഫലം.
എന്നാൽ, ഫലം നെഗറ്റീവ് ആയിട്ടും തന്നെ രോഗിയായി പരിഗണിച്ചു സമ്പർക്കവിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്‌തതെന്ന് സാഗർ പറഞ്ഞു. കൂട്ടുകാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടപ്പോഴാണ് മുൻകരുതലെന്നോണം കുണ്ടുപറമ്പിലെ ക്യാമ്പിൽ നിന്ന് ആന്റിജൻ ടെസ്‌റ്റ് നടത്തിയത്. അതിൽ പോസിറ്റീവ് ആയിരുന്നു. എന്നാൽ, രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സ്വാകാര്യ ലാബിൽ സ്രവം പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ നെഗറ്റീവ് ആയി. ഇക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിച്ചിരുന്നതായും സാഗർ പറഞ്ഞു. എന്നാൽ, സ്വകാര്യ ലാബിലെ സാങ്കേതിക പിഴവാകമെന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ മറുപടി.
പിന്നീട് മറ്റൊരു ലാബിൽ വെച്ചും പരിശോധന നടത്തി. അതിലും നെഗറ്റീവ് ആയിരുന്നു. അപ്പോഴേക്കും സർക്കാരിന്റെ കോവിഡ് പട്ടികയിൽ ഇയാളും ഉൾപ്പെട്ടിരുന്നു. രോഗം ഇല്ലാത്ത തന്നെ നിർബന്ധപൂർവം വിലക്കിൽ ഇരുത്തിയെന്നാണ് സാഗറിന്റെ പരാതി. 14 ദിവസത്തേക്കാണ് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആന്റിജൻ പരിശോധനയിൽ സാധാരണ സംഭവിക്കാറുള്ള പിഴവ് മാത്രമാണിതെന്നും ഇയാൾക്ക് ആർടിപിസിആർ നിർദ്ദേശിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Read Also: സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു