കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ചിറക്കലിലുള്ള നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. അതേസമയം, റെയിൽവേയുടെ അവഗണനക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ ചിറക്കൽ സ്‌റ്റേഷനിൽ കംപ്യൂട്ടർ വഴി ടിക്കറ്റ് എടുക്കുന്ന സംവിധാനമോ ഹാൾട്ട് സ്‌റ്റേഷനായി ഇവിടെ സീസൺ ടിക്കറ്റ് നൽകാനുള്ള സംവിധാനമോ ഇല്ല. പ്ളാറ്റ് ഫോമിന് ഉയരം ഇല്ലാത്തത് കാരണം മെമു ട്രെയിൻ സർവീസ് ആരംഭിച്ചാലും ഇവിടെ നിർത്താൻ കഴിയാത്ത അവസ്‌ഥയാണ്. ഇതോടെ മെമു സർവീസുകൾ ആരംഭിച്ചാലും ചിറക്കലിനെ ഒഴിവാക്കുന്ന കാര്യത്തിൽ സംശയമില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്ളാറ്റ് ഫോമിന്റെ ഉയരം കൂട്ടാനുള്ള നപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്‌ഥാപനമായ റെയിൽവേ എല്ലാ സ്‌റ്റേഷനുകളിലും വികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴും ചിറക്കലിനെ അവഗണിക്കുകയാണ്. ഇതിനെതിരെ ‘സേവ് ചിറക്കൽ റയിൽവേ സ്‌റ്റേഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. റെയിൽവേ അധികൃതർക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുമുണ്ട്.
Read Also: കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത