ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റിട്ടുണ്ട്.
മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ വസതിയിലേക്കാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
ജവഹർ ചൗക്ക് പ്രദേശത്ത് നിന്നും ആരംഭിച്ച മാർച്ച് രാജ്‌ഭവന് സമീപമെത്തിയതോടെ പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കിയില്ല. ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ മുന്നോട്ട് നീങ്ങിയപ്പോഴാണ് ഇവരെ പിരിച്ചുവിടുന്നതിനായി പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് ഡെൽഹിയുടെ അതിർത്തികളിൽ സമരം നടത്തുന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിന് എതിരായ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ വര്‍ധിപ്പിക്കും; രണ്ടാം ഘട്ടം ഫെബ്രുവരി 15ന് ശേഷം