തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാർച്ചും സംഘർഷവും. നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്.
ഇന്ന് രാവിലെയും യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, നിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇതിന് ശേഷമാണ് സംസ്‌ഥാന കമ്മിറ്റി പ്രസിഡണ്ട് പ്രഫുൽ കൃഷ്‌ണന്റെ നേതൃത്വത്തിൽ വീണ്ടും നിയമസഭയിലേക്ക് മാർച്ച് നടന്നത്.
നിയമസഭയുടെ മുന്നിൽ തന്നെ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടയുകയും ചെയ്‌തു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് യുവമോർച്ച നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് എകെ ശശീന്ദ്രനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
Also Read: മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി