കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്‌ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്‌ഥ ചർച്ചയ്‌ക്ക് സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയ്യാറായിരുന്നു. എന്നാൽ മധ്യസ്‌ഥ ചർച്ചയ്‌ക്ക് സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നൽകിയ പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തത് സിപിഎം ഇടപെടൽ മൂലമാണെന്നും ആരോപണമുണ്ട്.
ഇതിനെതിരെ പോലീസ് സ്‌റ്റേഷൻ മാർച്ച് ഉൾപ്പെടയുള്ള പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. എട്ട് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ മാത്രമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ജോജു ജോർജുമായുള്ള വിഷയത്തിൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചിരുന്നു.
മന്ത്രിമാർ വരെ പ്രശ്‌നം തീർക്കരുതെന്ന് നിർദ്ദേശം നൽകിയെന്നാണ് സുധാകരൻ ആരോപിച്ചത്. ജോജു ജോർജ് വിഷയത്തിൽ പ്രവർത്തകർക്ക് ജയിലിൽ പോകാനും മടിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. അതിനൊപ്പം ജോജു അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Read Also: ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ