ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്‌ഥാനങ്ങളെ നികുതി കുറയ്‌ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്‌ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു.
ഇവർ തങ്ങളുടെ നിലപാട് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്‌ക്കാൻ ഹൈക്കമാൻഡ് ഇടപെട്ടിരുന്നു. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാനാണ് സർക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടത്. എന്നാൽ സംസ്‌ഥാനങ്ങൾ ഈ കാര്യത്തിൽ അനുകൂലമായല്ല പ്രതികരിക്കുന്നത്. പ്രത്യേകിച്ച് കോവിഡിനെ തുടർന്ന് ജിഎസ്‌ടി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ.
അതേസമയം, കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്‌ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സംസ്‌ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്‌ക്കണമെന്ന് പറയാനുള്ള ധാർമികത പ്രധാനമന്ത്രിക്ക് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: വനംമന്ത്രി അറിയാതെ തമിഴ്‌നാടിന് മരംമുറിക്കൽ അനുമതി; വിവാദം