തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉള്‍പ്പെടുത്താൻ പോലീസ് നീക്കം. കെഎസ് ശബരീനാഥനു പുറമേ വാട്‍സ്‌ആപ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടതിന് കോടതി നിർദ്ദേശപ്രകാരം കേസെടുത്തെങ്കിലും ഇപി ജയരാജനെ ഉടന്‍ ചോദ്യം ചെയ്‌തേക്കില്ല.
മുഖ്യമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നുവെന്നും ഇടത് സംഘടനാ നേതാവായിരുന്ന ഉദ്യോഗസ്‌ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് അട്ടിമറിക്കാനെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ ഗൂഢാലോചനയില്‍ കെ സുധാകരനും വിഡി സതീശനും പങ്കെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. ഡിജിപിക്ക് ലഭിച്ച പരാതി ആദ്യം പോലീസ് ആസ്‌ഥാനത്തെ സ്‌പെഷല്‍ സെല്ലിനും പിന്നാലെ തിരുവനന്തപുരം കമ്മിഷണര്‍ക്കും കൈമാറി. നിലവിലെ വിമാന പ്രതിഷേധ കേസുകള്‍ അന്വേഷിക്കുന്ന വലിയതുറ പോലീസിന് കമ്മിഷണര്‍ ഇതു കൈമാറും.
ഇതോടെ, ശബരീനാഥനെതിരെ രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചന കേസിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കെ സുധാകരന്റെയും വിഡി സതീശന്റെയും പങ്ക് അന്വേഷിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ പ്രത്യേക കേസ് എടുത്തേക്കില്ല. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ വാട്‍സ്‌ആപ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യും.
Most Read: ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ് സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ